എട്ട് എംഎല്‍എമാര്‍ ബിജെപി വിടുകയും ഭരണവിരുദ്ധവികാരം ആളിക്കത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ത്രിപുരയില്‍ പുത്തന്‍ പ്രതീക്ഷകളുമായി സിപിഎമ്മും കോണ്‍ഗ്രസ്സും. സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിലേറിയപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി എന്നും സംസ്ഥാനത്തെങ്ങും ഭരണവിരുദ്ധവികാരം ആളിക്കത്തുകയാണെന്നും പ്രതിപക്ഷം പ്രതീക്ഷിക്കുന്നു. അതേ സമയം അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ വന്‍ പ്രതീക്ഷകളാണ് അവര്‍ക്കുള്ളത്. അതിന്റെ മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് സിപിഎം തന്നെ മുന്‍കൈയെടുക്കുകയാണ്.
ഒരു കാലത്ത് തങ്ങളുടെ ഉരുക്കു കോട്ടയായിരുന്ന ത്രിപുരയെ തിരിച്ചുപിടിക്കാനുള്ള സഖ്യ ചര്‍ച്ചകളിലാണ് സിപിഎം. കോണ്‍ഗ്രസുമായും പ്രാദേശിക പാര്‍ട്ടികളുമായും ചേര്‍ന്ന് സഖ്യം രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി തുടരുന്നുണ്ട്. ഇതിനിടെ ഭരണകക്ഷിയായ ബിജെപിയില്‍ എംഎല്‍എമാരുടെ കൂട്ടരാജിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കുന്നതിനാണ് അമിത് ഷായുടെ വരവ്. അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്താനിരിക്കെ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഈ വര്‍ഷം മാര്‍ച്ചോടെയാകും ത്രിപുരയിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്.
ത്രിപുരയില്‍ ഒരു വര്‍ഷത്തിനിടെ ബിജെപി-ഐപിഎഫ്ടി വിട്ടത് എട്ട് എംഎല്‍എമാരാണ്. ഇതില്‍ അഞ്ചും ബിജെപി എംഎല്‍എമാരാണ്. ഏറ്റവും ഒടുവിലായി നാല് ദിവസങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന നേതാവും ആദിവാസി നേതാവുമായ ദിബ ചന്ദ്ര ഹ്രാങ്ഖാള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി സഖ്യം രാജിവെച്ച എട്ടു എംഎല്‍എമാരില്‍ മൂന്ന് പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നാലുപേര്‍ ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്‍മന്റെ ടി.ഐ.പി.ആര്‍എ പാര്‍ട്ടിയിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ പര്‍ട്ടി വലിയ കുതിച്ചുചാട്ടം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതീക്ഷ. ബിജെപി സംഖ്യം വിട്ട ഒരു എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസിലും ചേര്‍ന്നു. അതിനിടെ സംസ്ഥാനത്തെത്തുന്ന അമിത് ഷാ 2 രഥയാത്രകൾ ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ ത്രിപുരയിലെ സബ്‌റൂം അദ്ദേഹം സന്ദര്‍ശിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
60 അംഗ ത്രിപുര നിയമസഭയിലേക്ക് 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നേടിയത്. തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന സിപിഎമ്മിന് 16 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. എന്നാല്‍ ഇടതുപക്ഷവും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തിലെ വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു.
വന്‍ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ച ബിജെപി ബിപ്ലബ് കുമാര്‍ ദേബിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കവും സംസ്ഥാനത്ത് രൂപപ്പെട്ട ഭരണവിരുദ്ധ വികാരവും മൂലം മുഖ്യമന്ത്രിയെ മാറ്റി.
മണിക് സാഹയെ മുഖ്യമന്ത്രിയാക്കി. ഇതിനിടെ മുന്നണിയിലെ വിള്ളലും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കും മൂലം ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
2018-ല്‍ പാര്‍ട്ടിയെ അധികാരത്തിലേറാന്‍ ഏറെ സഹായിച്ച ഗോത്ര വിഭാഗ നേതാക്കളാണ് പാര്‍ട്ടി വിടുന്നവരില്‍ കൂടുതല്‍ എന്നത് തലവേദന ഇരട്ടിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുമായും മറ്റു മതനിരപേക്ഷ പാര്‍ട്ടികളുമായും സഖ്യംരൂപീകരിച്ച് പാര്‍ട്ടിയുടെ കോട്ട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. മുന്‍ മുഖ്യമന്ത്രി മണിക് സർക്കാരാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ടി.ഐ.പി.ആര്‍.എ.യുമായും കോണ്‍ഗ്രസുമായും ആദിവാസി വോട്ട്ബാങ്കുള്ള ചില പ്രാദേശിക പാര്‍ട്ടികളുമായും ഇതിനോടകം സിപിഎം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍, പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്‍മന്റെ ടി.ഐ.പി.ആര്‍എ സഖ്യത്തോട് വലിയ താത്പര്യം കാണിച്ചിട്ടില്ല. സംസ്ഥാനത്ത് സ്വന്തമായി മേധാവിത്വം സ്ഥാപിക്കാമെന്ന പ്രതീക്ഷയിലാണ് അവർ. അതേസയമം തെരഞ്ഞെടുപ്പിന് മുമ്പ് പ്രദ്യോദ് വിക്രമിനെയും പാർട്ടിയെയും ആകർഷിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. രഥയാത്ര അവസാനിക്കുമ്പോഴേക്കും അദ്ദേഹത്തെ ബിജെപി സഖ്യത്തിലെത്തിക്കാനാണ് നീക്കം. രാജ്യസഭാസീറ്റുകൾ മറ്റ് വിഗ്ദാനങ്ങൾ എന്നിവ ബിജെപി മുന്നോട്ട് വച്ചതായാണ് വിവരം.