Saturday, July 27, 2024
HomeSports houseമെസ്സിയുടെ അരങ്ങേറ്റ ലോകകപ്പില്‍ ഒപ്പം കളിച്ച 28കാരന്‍, അര്‍ജന്റീനയുടെ ശക്തനായ വിംഗ് ബാക്ക്; ഇന്ന് മെസ്സിയെ...

മെസ്സിയുടെ അരങ്ങേറ്റ ലോകകപ്പില്‍ ഒപ്പം കളിച്ച 28കാരന്‍, അര്‍ജന്റീനയുടെ ശക്തനായ വിംഗ് ബാക്ക്; ഇന്ന് മെസ്സിയെ കളിപ്പിച്ച് രാജ്യത്തിന് കപ്പ് നേടിക്കൊടുത്തു, ക്വാളിഫൈയിംഗ് റൗണ്ടില്‍ പുറത്താകാനിരുന്ന ടീമിനെ കപ്പെടുപ്പിച്ചവന്‍; അവന്‍ ലയണല്‍ സ്‌കലോണി

ഇതൊരുവടക്കന്‍ പാട്ട് കഥയല്ല, തോറ്റ് മടങ്ങുമെന്ന്് തോന്നിച്ചിടത്ത് നിന്ന് ഒരുരാജ്യത്തെ ഉയിര്‍പ്പിച്ച അത്ഭുതനായകന്റെ യഥാര്‍ത്ഥകഥയാണ്. സാക്ഷാല്‍ ലയണല്‍സ്‌കലോണിയുടെ കഥ.
ആരാധകരുടെ മിശിഹാപോലും നിരായുധനായി തോല്‍വിപ്രഖ്യാപിച്ച ഇടത്തേക്കാണ് സ്‌കലോണി പ്രതീക്ഷകളുടെ ഭാരവുമേറ്റി കടന്നുവന്നത്. മെസ്സിയെന്ന ഒറ്റയാള്‍ കരുത്തില്‍ കാലം പ്രതീക്ഷവച്ച് കാത്തിരിന്നിട്ടും അവസാനനിമിഷം ലോകകരീടവും വഴുതിപ്പോയതിന്റെ നിരാശയില്‍ നിന്ന് അയാള്‍ അര്‍ജന്റീനയെന്ന ഫുട്‌ബോളിന്റെ രാജ്യത്തെ കരകയറ്റി.

ലോകകിരീടം കൈയാത്തെദൂരത്തെന്ന് കരുതി നിരാശയിലാണ്ടുമുങ്ങിക്കൊണ്ടിരുന്ന ഒരുസംഘത്തെ പ്രായോഗികയിലൂന്നിയ കളിതന്ത്രങ്ങള്‍ കൊണ്ട് സ്‌കലോണി തിരിച്ചെത്തിച്ചു. ഒരുഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍പ്പിച്ചു. മെസ്സി മാത്രമല്ല ഭാവിയിലേക്കുള്ള ഒരുവമ്പന്‍ ടീമിനെയും അയാള്‍ വാര്‍ത്തെടുത്തു.
നാല് വര്‍ഷം മുമ്പ് സകലതും നഷ്ടപ്പെട്ട് നിരാശമായ കാലുകളുമായി നില്‍ക്കുകയായിരുന്നു അര്‍ജന്റീന.

2018ലോകകപ്പിനെത്തുമ്പോള്‍ വെറും ശരാശരി നിലവാരമുളള ടീമായിരുന്നു അര്‍ജന്റീന. 2014 ലോകകപ്പ് ഫൈനലിലും പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ കോപ്പ അമേരിക്ക ഫൈനലിലുമെത്തിയ അര്‍ജന്റീന നിരയായിരുന്നില്ല ആ ടീം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ദയനീയമായി തകര്‍ന്നടിഞ്ഞ ടീം. 2018 ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടുന്നതുപോലും അവസാന ഘട്ടത്തിലാണ്. സാംപോളിയുടെ പരിശീലനകാലത്തും മെസ്സിയെന്ന ഒറ്റാള്‍ ചിറകില്‍ ടീം സഞ്ചരിച്ചു. എന്നാല്‍ പിന്നാലെ വന്ന സ്‌കലോണി ടീമിനെ ഉടച്ചുവാര്‍ത്തു. ലോകകപ്പില്‍ അന്നിറങ്ങിയ സംഘം പ്രീ-ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി. തോല്‍വിയെത്തുടര്‍ന്ന് സാംപോളി പരിശീലകസ്ഥാനത്ത് നിന്നും പുറത്തായി. കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന ലയണല്‍ സ്‌കലോണിയ്ക്ക് അര്‍ജന്റീനയെ പരിശീലിപ്പിക്കാനുളള ചുമതല വരുന്നതോടെയാണ് ടീം അടിമുടി മാറി. പ്രതീക്ഷകളുടെ പുത്തന്‍ ചിറകുവിരിഞ്ഞു.


യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് കഴിവുളള താരങ്ങളെ കണ്ടെത്തിയ സ്‌കലോണി ടീമിനെ ഉടച്ചുവാര്‍ത്തു. പുതിയ സംഘത്തെ രൂപപ്പെടുത്തി. റോഡ്രിഗോ ഡി പോള്‍, എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഗൈഡോ റോഡ്രിഗസ് തുടങ്ങിയവര്‍ ടീമിന്റെ ജീവനാഡിയായി. മെസ്സിപ്പടയുടെ മുന്നേറ്റങ്ങളില്‍ നട്ടെല്ലായി ഡി പോള്‍ പാറപോലെ ഉറച്ചുനിന്നു.
പ്രതിരോധത്തില്‍ ക്രിസ്റ്റിയന്‍ റോമേറോയും ഗോള്‍ ബാറിന് കീഴില്‍ എമിലിയാനോ മാര്‍ട്ടിനസും. പ്രായോഗികതയാണ് സ്‌കലോണിയുടെ വഴി. അര്‍ജന്റൈന്‍ സൌന്ദര്യത്തെ അന്തര്‍ധാരയാക്കി നിലനിര്‍ത്തിയപ്പോള്‍ തന്നെ യൂറോപ്യന്‍ ശൈലിയും ഉള്‍ച്ചേര്‍ത്ത് വിജയഫോര്‍മുലയിലൂടെയാണ് ടീം മുന്നേറിയത്. മത്സരങ്ങള്‍ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ഓരോ കളിക്കാരേയും മാറ്റി മാറ്റി പരീക്ഷിച്ചു.

അതിന് ഫലമുണ്ടായി.2021ല്‍ അര്‍ജന്റീന കോപ്പ അമേരിക്ക നേടി. ലോകം കാത്തിരുന്ന അന്നത്തെ ഫൈനലില്‍ ബ്രസീലിനെ തോല്‍പിച്ച് കപ്പ് നേടിയ ടീം പുതിപ്രതീക്ഷയായി. പിന്നീടങ്ങോട്ട അര്‍ജന്റീനയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 36മത്സരങ്ങളുടെ അപരാജിത കുതിപ്പായിരുന്നു പിന്നീട്. എന്നാല്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ സൌദി അറേബ്യയോട് തോറ്റതോടെ പ്രതീക്ഷകള്‍ അട്ടിമറിക്കപ്പെട്ടു.

സ്‌കലോണി നിരാശനായില്ല. തന്ത്രങ്ങളുടെ പുത്തന്‍ പരീക്ഷണശാലയാക്കി പിന്നീട് ടീമിനെ. രണ്ടാംത്സരത്തില്‍ മെക്‌സിക്കോയോട് മരണപ്പോരാട്ടത്തില്ര്‍ വിജയിച്ചു. രണ്ടാംമത്സരത്തില്‍ പോളണ്ടിന്റെ പ്രതീരോധത്തെ വെന്ന് വിജയത്തിലേക്ക്. പ്രീക്വാര്‍ട്ടറില്‍ കനത്ത വെല്ലുവിളിയുമായി ഓസ്‌ട്രേലിയ. അവിടെയും മെസ്സിപ്പട വിജയിച്ചു. ശക്തമായ മധ്യനിരയുടെ ബലത്തില്‍ പിന്നീടങ്ങോട്ടൊരു തേരോട്ടമായിരന്നു. നെതര്‍ലാന്‍സുയര്‍ത്തിയ കടുത്ത വെല്ലുവിളികളെ അതിജീവിക്കാന്‍ സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്കായി. സെമിയില്‍ ക്രൊയേഷ്യയ്ക്ക് മുന്നിലും അടിയറവ് പറയാന്‍ സ്‌കലോണിയുടെ തന്ത്രങ്ങള്‍ തയാറായിരുന്നില്ല. ഒടുക്കം ഫൈനലില്‍ ഇതാ ഈ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് ഒരു സ്‌കലോണിയന്‍ ഉയിര്‍പ്പുണ്ടായിരിക്കുന്നു.

2006 ലോകകപ്പില്‍ മെസിക്കൊപ്പം അര്‍ജന്റീന ടീമിലംഗമായിരുന്ന താരമാണ് സ്‌കലോണി. 19ആം വയസ്സില്‍ അന്ന് മെസി ആദ്യലോകകപ്പില്‍ കളിക്കുമ്പോള്‍ സ്‌കലോണിക്ക് പ്രായം 28. ചില മത്സരങ്ങളില്‍ ഇരുവരും റിസര്‍വ് ബെഞ്ചിലിരുന്നു. മൂന്ന് വര്‍ഷം മാത്രം നീണ്ട അന്താരാഷ്ട്രകരിയറായിരുന്നു സ്‌കലോണിയുടേത്. 2006ല്‍ അന്താരാഷ്ട്രഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞ സ്‌കലോണി പിന്നീട് പരിശീലകന്റെ റോളിലേക്ക് മാറി. പത്ത് വര്‍ഷത്തോളം ഫുട്‌ബോള്‍ രംഗത്ത് നിന്ന് മാറി നിന്ന ശേഷം 2016ല്‍ സ്പാനിഷ് ക്ലബ്ബായ സെവിയയില്‍ സാംപോളിയുടെ സഹായിയായി കോച്ചിംഗ് രംഗത്ത് ജോലിയാരംഭിച്ചു. സാംപോളി പിന്നീട് അര്‍ജന്റീനയുടെ കോച്ചായപ്പോള്‍ സ്‌കലോണിയും കൂടെയെത്തി. 2018ലെ റഷ്യന്‍ ലോകകപ്പിലെ പരാജയത്തെ തുടര്‍ന്ന് സാംപോളി സ്ഥാനത്ത് നിന്ന് പിന്‍മാറി. അതോടെയാണ് സ്‌കലോണിയുടെ കാലം തെളിയുന്നത്. സ്‌കലോണി അങ്ങനെ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായി. അര്‍ജന്റീനയുടെ മുന്‍താരങ്ങളായ പാബ്ലോ അയ്മര്‍, റോബര്‍ട്ടോ അയാള, വാള്‍ട്ടര്‍ സാമുവല്‍ എന്നിവരും പരിശീലക സംഘത്തിലുണ്ട്.

കളിയവസാനിച്ചുള്ള റഫറിയുടെ വിസില്‍ വരുമ്പോഴും അയാള്‍ക്കിത് അവിശ്വസനീയമായി തോന്നി. കാരണം ഏത് ചാരത്തില്‍ നിന്നാണ് ഒരു ടീം ഇങ്ങനെ ഉയിര്‍ക്കുക. ശാസ്ത്രീയമാ കളിസൌന്ദര്യത്തിന്റെ സ്വപ്നസാഫല്യം.
44 വയസില്‍ ഒരുടീമിന്റെ കോച്ചായി അരങ്ങേറി ലോകകപ്പെടുപ്പിച്ചതിന്റെ അത്ഭുതം ആരാധകര്‍ക്കിപ്പോഴും മാറിയിട്ടില്ല. കുറഞ്ഞപ്രായത്തില്‍ ഒരുകോച്ചിന് ഇത്രയും വലിയ നേട്ടമുണ്ടായത് ലോകഫുട്‌ബോളില്‍ തന്നെ അപൂര്‍വമാണ്. എന്തായാലും അര്‍ജന്റീന കപ്പ് നേടിയിരിക്കുന്നു. ഒരു സ്‌കലോണിയന്‍ തന്ത്രത്തിന്റെ കഥയായി ഭാവിയില്‍ ഫുട്‌ബോള്‍ ആരാധാകര്‍ ഈ കളിഗാഥ പാടും.

- Advertisment -

Most Popular