ന്യൂ ഡൽഹി: മുൻ ധനമന്ത്രി കെ.എം മാണി അഴിമതിക്കാരനാണെന്ന വാദം തിരുത്തി സർക്കാർ സുപ്രീംകോടതിയിൽ. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എം.മാണിക്കെതിരെ നടത്തിയ അഴിമതിക്കാരന്‍ എന്ന പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നും പറഞ്ഞു. പൊതുജനതാത്പര്യാര്‍ഥമായിരുന്നോ സംഘര്‍ഷമെന്നാണ് ബെഞ്ചിലെ ഒരംഗം ജസ്റ്റിസ്.എം.ആര്‍.ഷാ ചോദിച്ചത്.
സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്. സഭാ സംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ നടന്ന കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കെ.എം മാണിയോട് എന്നും അനുകൂല നിലപാടാണ് ഇടത് മുന്നണിക്കുള്ളതെന്നും വിഷയം യു.ഡി.എഫ് നേതാക്കള്‍ മുതലെടുക്കുകയാണെന്നും ജോസ് കെ മാണിയും വ്യക്തമാക്കിയിരുന്നു.
കെ.എം. മാണിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ചിലരുടെ ശ്രമമെന്ന് കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിടണമെന്ന യുഡിഎഫ് ആവശ്യത്തിനു മറുപടിയായി ജോസ് കെ. മാണി പറഞ്ഞിരുന്നു.