Saturday, July 27, 2024
HomeBook houseഇമേജറികളുടെ സ്ഫടിക ശില്പങ്ങള്‍; ബാലഗോപാല്‍ കാഞ്ഞങ്ങാടിന്റെ കവിത

ഇമേജറികളുടെ സ്ഫടിക ശില്പങ്ങള്‍; ബാലഗോപാല്‍ കാഞ്ഞങ്ങാടിന്റെ കവിത

ആര്‍ ചന്ദ്രബോസ്

,ഭ്രാന്തയാമങ്ങളില്‍ വാന്‍ഗോഗിന്‍ തീക്കണ്ണുകളില്‍ തിളച്ച സ്വപ്നങ്ങളെ കണ്ടു പകച്ചുപോകുബോള്‍ ‘ എന്ന് ആയുസ്സ് തിന്നുന്ന കിളി’ എന്ന കവിതയില്‍ ബാലഗോപാല്‍ പറയുന്നു. ഈ പകപ്പും വാന്‍ഗോംഗിയന്‍ സറീയലിസ്റ്റ് ഉന്മാദവും ഈ സമാഹാരത്തിലെ കവിതകളെ വേറിട്ട അനുഭവമാക്കുന്നു. ഇമേജുകളുടെ നിബിഡവനത്തിലൂടെയുള്ള യാത്രാനുഭവം. കാവ്യ ഭാഷ നിറങ്ങളായി ഇമേജുകളായി അതിന്റെ സംഘാതമായി മാറുന്നു. സ്ഫടിക മാനചിത്രങ്ങള്‍ അഭൂതപൂര്‍വ്വമായ കാഴ്ചകളുടെ കേവലാനന്ദത്തിലൊടുങ്ങാതെ ചരിത്രത്തിലേക്കോ സംസ്‌കാരത്തിലേക്കോ പ്രതീതികളിലഭിരമിക്കുന്നവര്‍ത്തമാന അവസ്ഥയിലേക്കോ തുറക്കുന്ന ബോധങ്ങളായി മാറുന്നു. അക്വേറിയം കാണുബോള്‍ എന്ന കവിതയില്‍ – മിഥ്യയാല്‍ നേരിനെ മറച്ച് ജലം ആവേശിക്കുന്നുണ്ട് ചെകിളകളില്‍ / ഉണര്‍ന്ന ജലവഴികളില്‍ നനുത്ത ചെതുമ്പലുകള്‍ /ഒരു സമുദ്രം തീര്‍ക്കണമെന്ന വ്യാമോഹപ്പച്ച / എന്നെ ാഴുതുബോള്‍ ജൈവലോകത്തെ അതിന്റെ തനിമയിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിക്കാനുള്ള വെമ്പല്‍ തുടികൊട്ടുന്നു. ഈ കവിയുടെ ഇമേജുകള്‍ പ്രതിബോധത്തിന്റെ ഭാഷയായിത്തീരുന്നു. ചുമര്‍ചിത്രകലയിലേതുപോലെ ഒരു കണ്ണു തെളിക്കല്‍ പ്രക്രിയ ഈ കവിയുടെ ചിത്രഭാഷയില്‍ പ്രവര്‍ത്തിക്കുന്നു. ഈ കവിയുടെ ചിന്തയേയും ഭാവനയേയും അനന്തതയില്‍ നിന്ന് കടാക്ഷിക്കുന്നുണ്ട് രണ്ട് – പി – മാര്‍ .വിദ്വാന്‍ പി കേളു നായര്‍ക്കും, മഹാകവി പി യ്ക്കും സമര്‍പ്പിച്ചിരിക്കുന്നു ‘ആയുസ്സ് തിന്നുന്ന കിളി .കാഞ്ഞങ്ങാട് നിന്ന് മലയാളത്തിന്റെ ആകാശത്താലേക്ക് ചില്ലകള്‍ പടര്‍ത്തിയ ‘വാക്കുകളുടെ മഹാബലി, യെ യഥോചിതം ചിത്രപ്പെടുത്തിക്കൊണ്ടാണ് ഈ കാഞ്ഞങ്ങാട്ടുകാരന്‍ ഈ സമാഹാരം തുടങ്ങുന്നത്.- നാട്ടിടവഴിയിലെ കുഞ്ഞിരാമന് എന്ന കവിതയില്‍ പി യുടെ ചിത്രത്തിന് തെളിമ നല്‍കുന്നതിങ്ങനെ

  • ഭ്രാന്തുണര്‍ന്ന നേരം
    വട്ടക്കണ്ണടയില്‍
    തോര്‍ത്തുമുണ്ടു പുതച്ച്
    മാനം നോക്കി പുഴയില്‍
    മുടി ചീകിയൊതുക്കി
    തോളത്തെ സഞ്ചിയില്‍
    ചുവപ്പും നീലയും തുന്നിയ
    കരിമ്പച്ചക്കവിതപ്പെണ്‍ മാറില്‍
    ക്ഷൗരക്കത്തി ചുളിക്കാത്ത കവിളില്‍
    നീളന്‍ കീശയില്‍
    നിന്നെത്തിരഞ്ഞ
    തുപ്പല്‍ മുട്ടായി മധുരത്തില്‍
    വൃദ്ധ ബാല്യത്തില്‍
    ഒളികണ്ണിട്ട കുഞ്ഞു ചിരിയില്‍
    കവിതയിറങ്ങിയ കാട്ടാനച്ചന്തം –
  • ഇങ്ങനെ പി’ യെ ചിത്രപ്പെടുത്തിയ പോലെ, സൂര്യനെ നിലാവിനെ പുഴയെ, ഒച്ചയെ, മഴയെ പ്രാക് സ്മൃതികളെ, പൂക്കളെ കിളികളെ ഒക്കെ തന്റെ കവിതകളില്‍ ചിത്രത്തുന്നലായി വിന്യസിച്ചിരിക്കുന്നത് കൗതുകകരമായ അനുഭവമത്രെ.ഒരു ദേശമൊന്നാകെ ‘ജനതയൊന്നാകെ ജാതി മതേതര മാനവികതയുടെ വിതയും കൊയ്ത്തും നടത്തിയ കാര്‍ഷിക ഭൂവിഭാഗത്തിന്റെ ചരിത്രവര്‍ത്തമാനങ്ങളുടെ തുടിതാളമാണ്, ബീരാന്‍ കുന്നിലെ മാപ്പിളക്കണ്ടങ്ങള്‍ – മണ്ണിന്റെയും മനുഷ്യന്റെയും പരിണാമ കഥ പറയുന്ന, കവിത, എം.ഗോവിന്ദന്റെ പൊന്നാനിക്കാരന്റെ മനോരാജ്യം പോലെ മലയാളത്തിലെ അപൂര്‍വ്വമായ ഒരു കാവ്യജനുസ്സ്.ഒരു കാലത്തിന്റെ കാര്‍ഷിക- ആവാസവ്യവസ്ഥയാകെ ഇതില്‍ ഐന്ദ്രിയാനുഭൂതിയായി മാറുന്നു.
  • ഓ- വോ’
    അര്‍ത്ഥമില്ലാതക്ഷരങ്ങള്‍
    വായുവില്‍വട്ടം വരച്ചുച്ചത്തില്‍
    കാലുകള്‍ കവിതകള്‍ പൂട്ടിയ
    കന്നാലിക്കിതപ്പൊലി
    കുടമണിയാട്ടിയ
    നോവിന്നുടലില്‍
    വിയര്‍പ്പിന്‍ പച്ച മരപ്പാട്ട്,
    -ദേശവും ചരിത്രവും മണ്ണും ആകാശവും കാഴ്ചയുടെ ഉന്മാദവും മൗലികതയുടെ ബിംബ സമൃദ്ധിയും നിറയുന്ന കവിത. മലയാള കവിതയുടെ കിളി ഉയരങ്ങളില്‍ പറക്കുകയാണ്.

ആര്‍.ചന്ദ്രബോസ്
Chandrabose

- Advertisment -

Most Popular