Saturday, July 27, 2024
HomeNewshouseഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 17 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 17 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

മലപ്പുറം |  ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി അഴകിയപാണ്ടിപുരം റഷീദ് (48) ആണ് പിടിയിലായത്. പൂക്കോട്ടുംപാടം ചുള്ളിയോട് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നാഗര്‍കോവിലിലെ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയാണ് ഇയാള്‍. കുടുംബ സമേതം താമസിച്ചിരുന്ന ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൂക്കോട്ടുംപാടം സിഐ സുകുമാരന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.2005 ല്‍ തമിഴ്നാട് ഭൂതപാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ രണ്ട് മുതലാളിമാര്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരു വിഭാഗം എതിര്‍വിഭാഗത്തിലെ രണ്ട് പേരേ ഒരേ ദിവസം രണ്ട് സ്ഥലങ്ങളിലായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ രണ്ട് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ ഒന്നിലെ മൂന്നാം പ്രതിയും മറ്റൊന്നിലെ ആറാം പ്രതിയുമാണ് അറസ്്റ്റിലായ റഷീദ്.

ഇയാള്‍ നാഗര്‍കോവിലില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിംഗ് ജോലി ചെയ്ത് കുടുംബസമേതം താമസിച്ച് വരികയായിരുന്നു. ഇതിനിടെ വിദേശത്തേക്കും ജോലി തേടി പോയി. അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്. പൂക്കോട്ടുംപാടത്തെത്തിയ ഭൂതപാണ്ടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കാനായി കേരള പോലീസില്‍ നിന്നും പ്രതിയെ ഏറ്റുവാങ്ങി.

- Advertisment -

Most Popular