ചൈനയിലെ പുതിയ കൊവിഡ് തരംഗം ലോകത്തെയാകെ ബാധിക്കുമോ എന്ന ഭീതിയില്‍ അന്താരാഷ്ട്രസമൂഹം. കൊവിഡ് അസാധാരണമായി പടരുന്നുവെന്ന വിവരം ഗൗരവതരമെന്ന് അമേരിക്കന്‍ ആഭ്യന്തരവകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. നിലവിലെ സാഹചര്യം ലോകത്തെയാകെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ചൈനീസ് സര്‍ക്കാര്‍ പരിശോധിക്കണം. ഇനിയൊരു വ്യാപനം താങ്ങാന്‍ ലോകസമൂഹത്തിന് കഴിയില്ലെന്നും ഭീതി നിലനില്‍ക്കുകയാണെന്നും ആഭ്യന്തരവക്താവ് പറഞ്ഞു.
ലോകത്തെവിടെയാണെങ്കിലും രോഗവ്യാപനമോ, മരണമോ ഉണ്ടാകുന്നുണ്ടെങ്കില്‍ ശക്തമായ മുന്നറിയിപ്പ് അമേരിക്ക നല്‍കാറുണ്ട്. അതുകൊണ്ട് ചൈനയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം.
![അമേരിക്കൻ ആഭ്യന്തരവക്താവ് നെഡ് പ്രൈസ്](https://newsathouse.com/wp-content/uploads/2022/12/ned-price-us-spoksperson.jpg)
ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 142 കോടിയിലധികം ജനങ്ങളുള്ള ചൈനയില്‍ ഡിസംബര്‍ 19 ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരങ്ങളാണ്. ഇതോടെ ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,242 ആയി. ഡിസംബര്‍ മൂന്നിന് ശേഷം രാജ്യത്ത് ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് 19 മരണങ്ങളാണിത്. കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളുടെ ഔദ്യോഗികമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെയാണ് ഇത്. 2,722 പുതിയ കോവിഡ് കേസുകളാണ് ഡിസംബര്‍ 19 ന് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ചൈനയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധയില്‍ മരിക്കുമെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് മെട്രിക്‌സ് ഇവാലുവേഷന്‍ കണക്കാക്കുന്നത്. ഇവരുടെ കണക്കുകൂട്ടല്‍ പ്രകാരം 2023 ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കൊവിഡ് വ്യാപനം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തുമെന്നും മരണം 3,22,000 ല്‍ എത്തുമെന്നും ഇവര്‍ പ്രവചിക്കുന്നുണ്ട്. ഈ സമയമാകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യയിലെ മൂന്നിലൊന്ന് പേരേയും രോ?ഗം ബാധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.