Saturday, July 27, 2024
HomeBook houseസ്വപ്‌നയുമായുള്ള സൗഹൃദത്തെ കുറിച്ച് പൊതുവേദിയില്‍ പറയാനുള്ള അവകാശം അവരുടേത്; ആ സൗഹൃദത്തെ കുറിച്ച് എം ശിവശങ്കര്‍

സ്വപ്‌നയുമായുള്ള സൗഹൃദത്തെ കുറിച്ച് പൊതുവേദിയില്‍ പറയാനുള്ള അവകാശം അവരുടേത്; ആ സൗഹൃദത്തെ കുറിച്ച് എം ശിവശങ്കര്‍

ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന അശ്വത്ഥാമാവ് വെറും ഒരാന എന്ന പുസ്തകം വന്‍വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. എംശിവശങ്കര്‍ എഴുതിയ ആത്മകഥാംശമുള്ള ഓര്‍മക്കുറിപ്പിന്റെ പേരില്‍സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നസുരേഷ് പ്രകോപിതയായി രംഗത്ത് വന്നുകഴിഞ്ഞു. മൂന്ന് വര്‍ഷത്തെ അവരുടെ സ്വകാര്യസൗഹൃദത്തെ കുറിച്ച് പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നതാണിപ്പോഴത്തെ പ്രധാന ചര്‍ച്ച. എന്നാല്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ സാന്നിധ്യത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ് ശിവശങ്കര്‍ പറഞ്ഞിരിക്കുന്നത്. സ്വപ്‌നയുമായുള്ള സൗഹൃദത്തിന്റെ കാര്യം അദ്ദേഹം നിഷേധിച്ചിട്ടുമില്ല. പുസ്തകത്തില്‍ സ്വപ്നയെ കുറിച്ച് എം ശിവശങ്കര്‍ പറയുന്ന കാര്യങ്ങള്‍ താഴെ

1
”സ്വപ്നയെ കുറിച്ചും അവരോടും കുടുംബത്തോടുമുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും ഉള്ള വിവരങ്ങളാണ്. അവരുടെ തികച്ചും വ്യക്തിനിഷ്ഠമായ കുറേയേറെ വസ്തുതകളും സംഭവങ്ങളും വിശദമാക്കാതെ പറയാന്‍ ആകാത്ത കാര്യങ്ങളാണവ. അതൊരു പുസ്തകത്തിലോ പൊതുവേദിയിലോ പറയണോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ഇനി അങ്ങനെ വേണമെങ്കില്‍ അതുപറയാനുള്ള ആദ്യാവകാശവും അവരുടേതാണ്. കാക്കകളുടെ ക്രൗര്യവും ആര്‍ത്തിയും എന്റെ രക്തത്തില്‍ ഇല്ലാത്തതുകൊണ്ട് തന്നെ മറിച്ചൊരു നടപടിയോ തീരുമാനമോ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാലം അതാവശ്യപ്പെടുന്നുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ”

2
‘സ്വപ്‌നയ്ക്ക് ഇത്തരമൊരു നിയമവിരുദ്ധപ്രവര്‍ത്തനത്തില്‍ പങ്കുണ്ടായിരുന്നുവെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം കൊണ്ടുതന്നെ അസ്ത്രപ്രജ്ഞനായിപ്പോയ എനിക്ക് ഒന്നിന് പിറകെ ഒന്നായി വന്ന ആരോപണങ്ങള്‍ ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല’. കള്ളക്കടത്ത് സ്വര്‍ണം തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയത് 2020 ജൂണ്‍ 30നാണ്. ജൂലൈ 1,2 തീയതികളില്‍ സ്വപ്ന ഫോണിലൂടെയും വാട്‌സാപ്പ് മുഖേനയും ഒരു ബാഗേജ് വന്നത് കസ്റ്റംസില്‍ നിന്ന് വിട്ടുകിട്ടാത്തതില്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ ദേഷ്യപ്പെടുന്നു, എന്തെങ്കിലും സഹായിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നു. കസ്റ്റംസിന് അവരുടേതായ നടപടി ക്രമങ്ങളുണ്ട്. അതില്‍ ഇടപെടുന്നത് ശരിയല്ല എന്ന് ഞാന്‍ മറുപടിയും കൊടുത്തു. ”

3
”ജൂലൈ 4ന് രാത്രി സ്വപ്‌നയും ഭര്‍ത്താവ് ജയശങ്കറും ഞാന്‍ താമസിക്കുന്ന ഹെതര്‍ഹൈറ്റ്‌സിലെ ഫ്‌ലാറ്റിലെത്തി ബാഗേജ് വിട്ടുകിട്ടാന്‍ എന്തെങ്കിലും ഇടപെടല്‍ നടത്താമോ എന്ന് ആഭ്യര്‍ത്ഥിച്ചിരുന്നു. ബാഗേജില്‍ സ്വപ്‌നയുടെ സുഹൃത്തായ സരിത്തിന് വേണ്ടി ആരോ അയച്ച ഡ്യൂട്ടി അടയ്ക്കാത്ത സാമഗ്രികള്‍, കാര്‍ സ്പീക്കറും മറ്റും, ഉണ്ട് അതാകണം പ്രശ്‌നം എന്നും പറഞ്ഞിരുന്നു. അതിലൊന്നും ഇടപെടാനാകില്ലെന്നായിരുന്നു എന്റെ മറുപടി. ”

4

” സ്‌പേസ് പാര്‍ക്ക് ആദ്യഘട്ട നടപടികള്‍ക്കായി ചുമതല നല്‍കിയ കണ്‍സള്‍ട്ടന്‍സി ഏജന്‍സി, അവര്‍ക്ക് മാനവവിഭവശേഷി ലഭ്യമാക്കുന്ന സ്ഥാപനം വഴി കരാറിലെടുത്ത ജീവനക്കാരി മാത്രമായിരുന്നു സ്വപ്‌നയെന്ന വസ്തുത ആരും പറയാറില്ല. അവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആ കണ്‍സള്‍ട്ടന്‍സിയുടെ ചുമതലയായിരുന്നു എന്നും ആരും പറയാറില്ല. വീഴ്ചവരുത്തിയതിന് കണ്‍സള്‍ട്ടന്‍സിക്കെതിരെ സര്‍ക്കാര്‍ തന്നെ നടപടിയുമെടുത്തു. അതാരും കാണില്ല. സ്വപ്‌ന നല്‍കിയ റഫറന്‍സ് പേരുകളിലൊന്ന് എന്റേതായിരുന്നു എന്നല്ലാതെ ഒരുശുപാര്‍ശയും നല്‍കിയിട്ടില്ല.”

5
‘ ഇത്തരം ഒരു ചതി സ്വപ്‌ന എന്നോട് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. എനിക്ക് പുതിയ ഐഫോണിന്റെ ആവശ്യമില്ലായിരുന്നു. ജന്മദിന സമ്മാനമായി കിട്ടിയതുകൊണ്ട് മാത്രമാണ് ഞാന്‍ അതുപയോഗിച്ചത്. ഇല്ലെങ്കില്‍ ഒരു പക്ഷേ ആര്‍ക്കെങ്കിലും കൊടുത്തേനെ. ഒരു കണക്കിന് അതും നന്നായി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവരും കേസില്‍ പെട്ടേനെ. ”
സ്വപ്‌നയുടെ മൊഴികള്‍

6

” മുമ്പ് പല തവണ പറഞ്ഞ സത്യങ്ങളില്‍ നിന്ന് മാറ്റി സ്വപ്‌നയില്‍ നിന്ന് അവര്‍ക്ക് വേണ്ടുന്ന മൊഴി വാങ്ങിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തമായി. സ്വര്‍ണക്കടത്തിനെ കുറിച്ച് എനിക്കെല്ലാമറിയാം എന്നൊരു മൊഴി കൂടി സ്വപ്‌നയില്‍ നിന്ന് അവര്‍ വാങ്ങിച്ചു. ”

7
2018ലാണ് വിവിധ ജോലികളില്‍ നിന്നുള്ള സമ്പാദ്യങ്ങള്‍ കുട്ടികളുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി സൂക്ഷിക്കണമെന്നും അതിന് സഹായിക്കണമെന്നും സ്വപ്‌ന ശിവശങ്കറിനോട് ആവശ്യപ്പെടുന്നത്. അതിന് ഉപദേശം നല്‍കാന്‍ പ്രാപ്തനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നുണ്ട്. സ്വപ്‌നയും വേണുഗോപാലും ചേര്‍ന്നാണ് എസ്ബിഐയില്‍ ഒരു ലോക്കര്‍ എടുത്തത്. അതിനെല്ലാം വ്യക്തമായ മൊഴികളുമുണ്ട് .എന്നിട്ടും കള്ളപ്പണം കണ്ടെടുത്ത ലോക്കര്‍ എന്റേതാണെന്ന് പറയാന്‍ എന്തടിസ്ഥാനമാണ് സര്‍ക്കാര്‍ വക്കീലിനുണ്ടായിരുന്നത്.

- Advertisment -

Most Popular