Saturday, July 27, 2024
HomeNewshouseവിവാദങ്ങളെ അവഗണിച്ച് സര്‍ക്കാര്‍; പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യകൈത്തറി യൂണിഫോം വിതരണം ചെയ്യുന്നു; ചെലവ് 167 കോടി;...

വിവാദങ്ങളെ അവഗണിച്ച് സര്‍ക്കാര്‍; പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യകൈത്തറി യൂണിഫോം വിതരണം ചെയ്യുന്നു; ചെലവ് 167 കോടി; 25 ലക്ഷം കുട്ടികള്‍ക്ക് ഉപയോഗം

സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി കൈത്തറി യൂണിഫോം നല്‍കുന്നു. 25 ലക്ഷം കുട്ടികള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ വഴി പെണ്‍കുട്ടികള്‍ക്കും, എസ് സി എസ്ടി\ ബി.പി.എല്‍ വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും മാത്രമാണ് യൂണിഫോം നല്‍കുന്നത്. ഇതിന്റെ പ്രയോജനം വെറും 7.8 ലക്ഷം കുട്ടികള്‍ക്കാണ് ലഭിക്കുന്നത്. എയ്ഡഡ് മേഖലയിലെ കുട്ടികള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പരിധിയില്‍ വരില്ല.
അതിനാല്‍ സമഗ്രശിക്ഷയുടെ പരിധിയില്‍ വരാത്ത 17.54 ലക്ഷം കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ചെലവില്‍ ആണ് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതിനായി 167 കോടിരൂപയാണ് ചെലവാകുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷ ഈയിനത്തില്‍ 47 കോടി രൂപയാണ് ചെലവു ചെയ്യുന്നത്. അതും കൂടിയാല്‍ യൂണിഫോമിനായി 214 കോടി രൂപ വിനിയോഗിക്കുന്നു.
സമഗ്രശിക്ഷാ കേരളത്തിന്റെ തുകയില്‍ 60% കേന്ദ്രവിഹിതവും, 40% സംസ്ഥാന വിഹിതവുമാണ്. ആകെ പദ്ധതി അടങ്കലിന്റെ 60% കേന്ദ്രസര്‍ക്കാര്‍ നല്‍കാറില്ല. ഫലത്തില്‍ പ്രസ്തുത തുകയുടെ 60-65%-വും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി മാറുന്നു.
യൂണിഫോമിനായി സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്ന തുകയില്‍ 119 കോടി രൂപ കൈത്തറി യൂണിഫോമുകള്‍ക്കാണ് വിനിയോഗിക്കുന്നത്. 2017-18 വര്‍ഷം മുതലാണ് കൈത്തറി യൂണിഫോമിനെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയത്.

കുട്ടികളുടെ യൂണിഫോം എന്നത് നാടിന്റെ ആവശ്യമാണ്. ഈ ആവശ്യകതയെ നാട്ടിലെ അധ്വാനശേഷിയുമായും ജീവിതവുമായും ബന്ധപ്പെടുത്തി എന്നതാണ് കൈത്തറി യൂണിഫോം വിതരണ തീരുമാനത്തിലൂടെ ചെയ്തത്. കൈത്തറി മേഖല പലവിധ പ്രശ്‌നങ്ങളെ നേരിടുന്നതായിരുന്നു. അവിടെ പണിയെടുക്കുന്നവരുടെ ജീവിതം ക്ലേശകരമാകുന്ന സ്ഥിതിയുണ്ടായി. തറികളെല്ലാം തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടായി. ഈ മേഖലയുടെ വൈദഗ്ധ്യത്തെ കേരളത്തിന്റെ അനിവാര്യമായ ഒരാവശ്യവുമായി ബന്ധപ്പെടുത്തിയപ്പോള്‍ കുട്ടികള്‍ക്ക് നല്ല വസ്ത്രവും ലഭിച്ചു. ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ ജീവിതവും തിരിച്ചുകിട്ടി.
പ്രാദേശിക സമ്പദ് വ്യവസ്ഥ എങ്ങനെ ശക്തിപ്പെടുത്തണമെന്നതിന് നല്ലൊരു അനുഭവപാഠമായി ഇത് മാറി. ആധുനികവത്ക്കരിക്കരിച്ചു കൊണ്ട് സ്‌കൂള്‍ യൂണിഫോമിനാവശ്യമായ മൊത്തം തുണി ഉത്പാദിപ്പിക്കുന്ന വിധം കൈത്തറി മേഖലയെ ശക്തിപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയാണ്. അതുവഴി കേരളീയ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമാക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനം ഫലപ്രദമായി കഴിയും.

- Advertisment -

Most Popular