Saturday, July 27, 2024
HomeNewshouseസിപിഎമ്മിലെ ഹിന്ദുവോട്ടെല്ലാം ബിജെപിയിലേക്ക് പോയി; കോണ്‍ഗ്രസ് വളരെ സെയ്ഫാണ്; സിപിഎം തീര്‍ന്നു; കേരളത്തിലിനി ബിജെപി കോണ്‍ഗ്രസ്...

സിപിഎമ്മിലെ ഹിന്ദുവോട്ടെല്ലാം ബിജെപിയിലേക്ക് പോയി; കോണ്‍ഗ്രസ് വളരെ സെയ്ഫാണ്; സിപിഎം തീര്‍ന്നു; കേരളത്തിലിനി ബിജെപി കോണ്‍ഗ്രസ് യുദ്ധം; മനോരമയുടെ കാഞ്ഞബുദ്ധിക്കെതിരായി വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ രംഗത്ത്

സി സുരേശന്‍

ഒരുപത്രത്തിന് രാഷ്ട്രീയ ലാക്കോടെയുള്ള റിപ്പോര്‍ട്ടിംഗാകാം. എന്നാല്‍ ദുഷ്ടലാക്കോടെയുളള റിപ്പോര്‍ട്ടിംഗ് ആരംഭിച്ചാല്‍ എന്താണ് സംഭവിക്കുക. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന ആരോപണം നിലനില്‍ക്കെ അടുത്ത പുലിവാല് പിടിച്ചിരിക്കുകയാണ് മനോരമ. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തിയ ദിവസം വമ്പന്‍ വാര്‍ത്ത കൊടുത്ത നാണക്കേടിതുവരെ മാറിയില്ല. വാര്‍ത്തയുടെ മഷിയുണങ്ങും മുമ്പ് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാവശ്യപ്പെട്ട് കമ്മീഷനെ കണ്ടു. അതിന്റെ ജാള്യത നിലനില്‍ക്കെയാണ് പുതിയ വാര്‍ത്തയും വിവാദത്തിലായിരിക്കുന്നത്. സുജിത് നായരുടെ കേരളീയം എന്ന കോളമാണ് ഇന്നത്തെ പത്രത്തെ ശ്രദ്ധേയമാക്കിയത്. കേരളത്തില്‍ സിപിഎമ്മില്‍ നിന്ന് ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്കൊഴുകുന്നു എന്ന കണ്ടുപിടിത്തമാണ് സുജിത് നായരും മനോരമയും നടത്തിയിരിക്കുന്നത്. ബിജെപി വോട്ടുകള്‍ എല്ലാം സിപിഎമ്മില്‍ നിന്ന് പോയതാണെന്നും ലേഖനത്തില്‍ പറയുന്നു. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തെയും വോട്ടിംഗ് പാറ്റേണിനെയും സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്തു ലേഖകന്‍.

കോണ്‍ഗ്രസ് വളരെ സെയ്ഫാണെന്ന തോന്നലുണ്ടാക്കാന്‍ സാമുദായിക വോട്ടുകളെ കുറിച്ചുള്ള വ്യാഖ്യാനത്തിലൂടെ ലേഖകന്‍ പാടുപെടുന്നു. മാത്രമല്ല സാമുദായിക വോട്ടുകളുടെ കാര്യത്തില്‍ കൂടി മാറ്റം സംഭവിക്കുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപി ഫൈറ്റാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടപ്പിലാകുക എന്ന തോന്നലുണ്ടാക്കാനാണ് ശ്രമം. അരുവിക്കരയുള്‍പ്പെടെയുള്ള ഉപതെരഞ്ഞെുപ്പുകളിലും അതിന് ശേഷവും ഉമ്മന്‍ചാണ്ടി ഇറക്കുകയും ചിലപ്പോഴൊക്കെ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതില്‍ വിജയിക്കുകുയും ചെയ്ത നമ്പറാണ് മല്‍സരം ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണെന്നത്. പിന്നീട് പലപ്പോഴും ഉ്മ്മന്‍ചാണ്ടി പലരീതിയില്‍ ഈ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രമാകുകയുംചെയ്തു. ഏറ്റവും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റുരക്ഷയില്ലെന്നായതോടെയാണ് പുതിയ നമ്പര്‍. ഹിന്ദുവോട്ടുകളുടെ കേന്ദ്രമായി ബിജെപിയെ വ്യാഖ്യാനിക്കുന്നതോടെ നഷ്ടപ്പെട്ട ക്രൈസ്തവ, മുസ്ലിംവോട്ടുകള്‍ കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും മടക്കിക്കൊണ്ടുവരാമെന്നുള്ള തന്ത്രമാണ് ഇതിലൂടെ നടപ്പാക്കുന്നത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

മനോരമയുടെ വാര്‍ത്തയ്‌ക്കെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്തെത്തി. തിരിവുന്തപുരം പ്രസ്‌ക്ലബിന്റെ കോഴ്‌സ്് ഡയരക്ടറും മാധ്യമപ്രവര്‍ത്തകനുമായ ഋഷി കമല്‍ മനോജ് ഫെയ്‌സ്ബുക്കില്‍ മനോരമയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചു. അ്‌ദേഹം ഇങ്ങനെ കുറിക്കുന്നു.

”സി പി എമ്മില്‍ നിന്നും ഹിന്ദുവോട്ടുകള്‍ ബി ജെ പിയിലേക്ക് ഒഴുകുന്നുവെന്നും സി പി എം ആശങ്കയിലാണെന്നും മലയാള മനോരമയിലെ ഇടതുഭാണ്ഡം പേറുന്ന വലത് മാധ്യമ ശിങ്കങ്ങള്‍ കണ്ടു പിടിച്ചിരിക്കുന്നു . അപാര കണ്ടുപിടിത്തം തന്നെ . ഇലക്ഷന്‍ വരെ ഈ കാമ്പയിന്‍ തുടരും . ബി ജെ പി യിലേക്ക് ഒഴുകുന്ന മൃദു ഹിന്ദുത്വ ചെന്നിത്തല- പെരുന്ന അച്ചുതണ്ടിലെ വോട്ടുകള്‍ എങ്ങനെയെങ്കിലും പിടിച്ചു നിര്‍ത്തിയാലേ ഉമ്മന്‍ ചാണ്ടിക്ക് ആദ്യ ടേമിലും ചെന്നിത്തലക്ക് രണ്ടാം ടേമിലും നോര്‍ത്ത് ബ്ലോക്കില്‍ ഇരിപ്പിടം കിട്ടുകയുള്ളൂ എന്ന് മനോരമയെ ആരും പഠിപ്പിക്കേണ്ടതില്ല . മറ്റെല്ലാം പൊളിയുമ്പോഴുള്ള ഒറ്റമൂലി പ്രയോഗമാണിത് . കിട്ടിയാല്‍ ഊട്ടി , പോയാല്‍ ചട്ടി . അത്ര തന്നെ. ഈ തിയറി വെറും പൊളിയാണെന്നറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതില്ല . സാക്ഷാല്‍ പത്മനാഭ തിരുസന്നിധിയില്‍ തന്നെ നിന്ന് കണക്കെടുത്താല്‍ മതി . ഇക്കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് സീറ്റും വോട്ടും കൂടി ഇടത് മുന്നണി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റും വോട്ടും കുറഞ്ഞു . ആ വോട്ടുകള്‍ പ്രധാനമായും ബി ജെ പി യിലേക്കൊഴുകി എന്ന സത്യം ചെന്നിത്തല പോലും നിഷേധിച്ചിട്ടില്ല . തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇക്കുറി ഞങ്ങള്‍ ഭരിക്കും എന്നു ബി ജെ പി വീമ്പിളക്കിയിടത്താണ് ഇടതുമുന്നണി മിന്നുന്ന ജയം നേടിയതെന്നോര്‍ക്കണം . വോട്ടിന്റെ ഈ ലളിത കണക്കറിയാന്‍ ഡാറ്റാ ജേണലിസം എക്‌സ്‌പേര്‍ട്ടൊന്നും ആകേണ്ടതില്ല . അതറിഞ്ഞിരുന്നാല്‍ നല്ലതുമാണ് . വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പത്തിനും പതിനയ്യാരത്തിനും ഇടയില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന് വി. കെ പ്രശാന്ത് ജയിക്കുമെന്ന് ഡാറ്റ ജേണലിസത്തിന്റെ ബലത്തില്‍ നിഗമനം നടത്തിയപ്പോള്‍ അതിനെ പരിഹസിച്ചവരാണ് ഇടതുഭാണ്ഡമേറുമീ വലതുശിങ്കങ്ങള്‍ . പെരുന്ന പോപ്പിന്റെ ആഹ്വാനത്തില്‍ നായര്‍പ്പട അടപടലം വോട്ടിട്ട് കെ. മോഹന്‍ കുമാറിനെ അനുഗ്രഹിക്കുമെന്ന് നിരീക്ഷിച്ച ശിങ്കങ്ങളാണിപ്പോള്‍ പുതിയ തിയറി അവതരിപ്പിക്കുന്നത്. ഒട്ടേറെ മുന്‍ എസ് എഫ് ഐ നേതാക്കള്‍ മനോരമയില്‍ മാധ്യമ പ്രവര്‍ത്തകരായി ചേര്‍ന്നിട്ടുണ്ട്. ഇവരുടെ ഇടതു വിപ്ലവ വീര്യം തെല്ലും ചോരാറില്ല . ഇവരെ വച്ച് പ്രത്യക്ഷത്തില്‍ സി പി എം അനുകൂലവും സത്യത്തില്‍ സി പി എം വിരുദ്ധവുമായ വാര്‍ത്തകളുടെ വ്യാജസൃഷ്ടി ( ശരിയായ വാര്‍ത്ത ഉണ്ടാകുന്നതാണ് , ഉണ്ടാക്കുന്നതല്ല / News is what happened , not made ) ചമയ്ക്കുന്നതില്‍ മനോരമയുടെ വിരുത് ഒന്ന് വേറെ തന്നെയാണ് . മറ്റു മാധ്യമങ്ങള്‍ ഇതൊരു മാതൃകയാക്കാതിരിക്കുക എന്നത് പ്രധാനമെങ്കിലും ഇതൊരു മാതൃകാ പ്രഫഷണലിസമായി പാണന്‍മാര്‍ പാടി നടക്കാറുണ്ട് . മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍ അതുതാന്നല്ലെയോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക… ഇങ്ങനെ ഊഹം പറച്ചില്‍ വാര്‍ത്തയാകും .
ഉല്‍പ്രേക്ഷ = ഊഹിക്കുക
ഊഹം = speculation”

ഋഷി കമല്‍ മനോജിന്റെ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഫെയ്‌സ്ബുക്കിലുള്‍പ്പെടെ വരുന്നത്. വാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് മംഗളം ലേഖകന്‍ ആര്‍ സുരേഷ് രംഗത്തെത്തി. അദ്ദേഹം കുറിച്ചതിങ്ങനെയാണ് .

”കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എന്‍.എസ്.എസും കോണ്‍ഗ്രസും നടത്തിയ ഒരു വിലയിരുത്തലുണ്ട്. അതായത് മുമ്പൊക്കെ കോണ്‍ഗ്രസിന് കിട്ടാത്ത നായര്‍ വോട്ടുകള്‍ നേരെ പോയിരുന്നത് ബി.ജെ.പിക്കാണ്. അത് കോണ്‍ഗ്രസിന് ആശ്വാസവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും നായര്‍വോട്ടുകള്‍ നേരെ പോയത് ബി.ജെ.പിയിലല്ല, സി.പി.എമ്മിനാണെന്നാണ് അവരുടെ വിലയിരുത്തല്‍. അതാണ് ഈ സാഹിത്യത്തിന്‍െ്റ ഉദ്ദേശ്യം.”

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ചന്ദ്രകുമാര്‍ ഇങ്ങനെ കുറിച്ചു

”കോവിഡ് 19 ന് മുമ്പ് വരെ അങ്ങനെയൊരു ചോര്‍ച്ച ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ അതിന് ശേഷമുള്ള ഈ സര്‍ക്കാരിന്റെ സമര്‍ദ്ധമായ ഇടപെടലും കരുതലും പോയവരെ കൂടി തിരിച്ചുകൊണ്ട് വന്നുവെന്ന് മാത്രമല്ല, ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ പോലും ഈ സര്‍ക്കാരിനോട് നന്ദിയുള്ളവരായി മാറി. അതാണ് യാഥാര്‍ദ്ധ്യം.”

അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെ ഹിന്ദുവര്‍ഗ്ഗീയവാദിയായി മലപ്പുറം വരെയുള്ളയാത്രകളില്‍ തീവ്രമായി ചിത്രീകരിച്ചുകൊണ്ട് മുന്നേറിയ ചെന്നിത്തലയുടെ യാത്ര ഇപ്പോള്‍ വീണ്ടും ന്യൂനപക്ഷവോട്ടുകള്‍ മുന്നില്‍ കണ്ടുള്ള പ്രചാരണം ആരംഭിച്ചുകഴിഞ്ഞുവെന്നാണ് ആരോപണം. ഇതേ മനോരമ, പിണറായിയുടെ അച്ഛന്‍ കള്ളുകുടിച്ചുനടക്കന്നയാളാണ് എന്ന അപരിഷ്‌കൃതമായ ആരോപണം ഉന്നയിച്ച കെ സുധാകരനെതിരെ മിണ്ടാതിരിക്കുന്നതെന്തേ സാമുദായിക വോട്ട് വ്യാഖ്യാതാക്കളേ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

- Advertisment -

Most Popular