Saturday, July 27, 2024
HomeNewshouseകോണ്‍ഗ്രസ്സിലെ പവര്‍സ്റ്റാറായി കെ എസ്; വന്‍വീഴ്ച വീഴേണ്ടിടത്ത് നിന്ന് ഞെട്ടിച്ചുകൊണ്ട് ഉയിര്‍ത്തു; 'ചെത്തുകാരന്‍' വിവാദത്തോടെ കെസി...

കോണ്‍ഗ്രസ്സിലെ പവര്‍സ്റ്റാറായി കെ എസ്; വന്‍വീഴ്ച വീഴേണ്ടിടത്ത് നിന്ന് ഞെട്ടിച്ചുകൊണ്ട് ഉയിര്‍ത്തു; ‘ചെത്തുകാരന്‍’ വിവാദത്തോടെ കെസി വേണുഗോപാലന്റെ മുതല്‍ ചെന്നിത്തലയുടെ വരെ പിന്തുണ; സുധാകരന്റെ കുതിപ്പില്‍ സ്തംഭിച്ച് നേതൃത്വം

തിരുവനന്തപുരം: അപമാനകരമായ പരാമര്‍ശം സ്വന്തം പാര്‍ട്ടിനേതാവിനെതിരെയെന്നല്ല എതിര്‍പാര്‍ട്ടിക്കാരനെതിരെ നടത്തിയാല്‍ പോലും അത് പ്രയോഗിച്ച നേതാവിന് കനത്ത തിരിച്ചടിയായിട്ടുള്ള ചരിത്രമാണ് കേരളരാഷ്ട്രീയത്തിലുള്ളത്. ഏറ്റവും ഒടുവില്‍ ബലാല്‍സംഗ പരാമര്‍ശം നടത്തിയ പ്രതിപക്ഷനേതാവ് പോലും വീഴ്ചമനസ്സിലായി തൊട്ടടുത്ത നിമിഷം ക്ഷമചോദിച്ചത് അടുത്തകാലത്താണ്. എന്നാല്‍ പിണറായി വിജയനെതിരെ ചെത്തുകാരന്‍ പാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സിന്റെ സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് വീഴ്ചയെ ഉയര്‍ച്ചയ്ക്കുള്ള ചവിട്ടുപടിയാക്കിയ സംഭവം കണ്ട് രാഷ്ട്രീയ നിരീക്ഷകര്‍ പോലും അതിശയിച്ചിരിക്കുകയാണ്. സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത കേട്ട ഉടനെ തന്നെ ഷാനിമോള്‍ ഉസ്മാനും രമേശ് ചെന്നിത്തലയും തിരുത്തി. എന്നാല്‍ ഒരുരാത്രി ഇരുട്ടിവെളുക്കും മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ സുധാകരന്റെ ആരാധകര്‍ നടത്തിയ പൂണ്ടുവിളയാട്ടം കണ്ട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ വിരണ്ടു. ചെന്നിത്തല നേരം വെളുത്തപ്പോള്‍ തന്നെ തിരുത്തി. സുധാകരന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ സുധാകരനോട് മാപ്പുപറഞ്ഞു. കോണ്‍ഗ്രസ്സില്‍ പിതിവില്ലാത്ത വിധത്തില്‍ അനുയായികളുടെ പിന്തുണ സുധാകരന് കണ്ട് എഐസിസി നേതൃത്വം പോലും അന്തംവിട്ടു. കെസി വേണുഗോപാല്‍ നേരിട്ടെത്തി സുധാകരന് പിന്തുണ അറിയിച്ചു.

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ചെത്തുകാരന്റെ മകന്‍ ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നുവെന്നായിരുന്നു സുധാകരന്റെ വിവാദപ്രസ്താവന. വിവാദം മൂര്‍ച്ചിച്ചതോടെ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണു പാര്‍ട്ടിയില്‍ നടക്കുന്നത് എന്നു സുധാകരന്‍ തുറന്നടിച്ചു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂപപ്പെടുകയും തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകുമെന്ന് കണ്ട് വിവാദം ഉടനടി അവസാനിപ്പിക്കാന്‍ പാര്‍ട്ടിയും യു.ഡി.എഫും നിര്‍ബന്ധിതരാവുകയുമായിരുന്നു. ആദ്യം അതൃപ്തി പ്രകടിപ്പിച്ച ദേശീയനേതൃത്വവും സുധാകരനെ പിന്തുണച്ചു. പിന്നാലെയാണ് സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അധിക്ഷേപം നടത്തിയിട്ടില്ലെന്നും പറഞ്ഞ് ഇന്നലെ രാവിലെ തന്നെ രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്. തന്നെ വിമര്‍ശിച്ചതിന്റെ പേരില്‍ സുധാകരന്‍ രൂക്ഷമായി ആക്രമിച്ച ഷാനിമോള്‍ ഉസ്മാന്‍ ഫെയ്സ്ബുക്കിലൂടെ ക്ഷമയും പറഞ്ഞു. ഏറ്റവും ഒടുവില്‍ കെ സുധാകരനെ അനുകൂലിച്ച് വ്യാപകമായി ഫെയ്‌സ്ബുക്ക്് കൈംപൈനും ആരംഭിച്ചിട്ടുണ്ട്. പ്രൊഫൈല്‍ പിക്ചറുകളായും അല്ലാതയെുംസാമൂഹ്യമാധ്യമങ്ങളില്‍ സുധാകരന്‍ നിറയുകയാണ്.

സുധാകരന്‍ മുഖ്യമന്ത്രിയുടെ ആഡംബരജീവിതത്തെ വിമര്‍ശിക്കുകയാണു ചെയ്തതെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധാകരനെ ശക്തമായി വിമര്‍ശിച്ചിരുന്നുവെങ്കിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നാടന്‍ ശൈലിയാണു സുധാകരന്റേത് എന്ന ന്യായീകരണവുമായി ഇന്നലെ രംഗത്തെത്തി.

മുല്ലപ്പള്ളി മല്‍സരിക്കാന്‍ സന്നദ്ധനായതോടെ കെപിസിസി പ്രസിഡന്റാകാനുള്ള സാധ്യതകള്‍ സുധാകരന് മുന്നില്‍ തുറന്നതാണ്. എന്നാല്‍ മുല്ലപ്പള്ളിയുടെ മലക്കം മറിച്ചിലും കെപിസിസി പ്രസിഡന്റുടനില്ലെന്ന എഐസിസി നേതൃത്വത്തിന്റെ പരസ്യപ്രഖ്യാപനവും മൂലം താന്‍ അപമാനിക്കപ്പെട്ടു എന്ന തോന്നല്‍ സുധാകരനും അനുയായികള്‍ക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് പിണറായിക്കെതിരായ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ച് സുധാകരവിരുദ്ധര്‍ ക്യംപൈന്‍ ആരംഭിച്ചത്.

ചെന്നിത്തലയും ഷാനിമോളും അതിന് നേതൃത്വം നല്‍കിയെന്നത് സുധാകരനെ ക്ഷുഭിതനാക്കി. അതോടെ അദ്ദേഹം പരസ്യമായി രംഗത്തെത്തുകയായിരുന്നു. താന്‍ കെപിസിസി പ്രസിഡന്റാകുന്നത് തടയാനുള്ള നീക്കമാണെന്ന ചാനുകളിലൂടെ ആരോപിച്ചു. അതോടെ സംഗതി കൈവിട്ടുപോകുമെന്നുറപ്പിച്ചാണ് സകല നേതാക്കളും സുധാകരന് പിന്നില്‍ അണിനിരന്നത്. ചുരുക്കത്തില്‍ പ്രതിപക്ഷനേതാവിനേക്കാളും കെപിസിസി പ്രസിഡന്റിനേക്കാളും പവര്‍ഫുള്ളാണ് താന്‍ എന്ന സുധാകരന്‍ തെളിയിക്കുകയാണ് ഈ വിവാദത്തിലൂടെ ചെയ്തിരിക്കുന്നത്.

- Advertisment -

Most Popular