Saturday, July 27, 2024
Homeപി ജയരാജനെ ഇനിയും അവഗണിച്ചാല്‍ വടക്കേ മലബാറില്‍ വന്‍ തിരിച്ചടിയെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്; പേരാവൂരില്‍...
Array

പി ജയരാജനെ ഇനിയും അവഗണിച്ചാല്‍ വടക്കേ മലബാറില്‍ വന്‍ തിരിച്ചടിയെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്; പേരാവൂരില്‍ കെകെ ശൈലജ; ഇരിക്കൂറില്‍ ജെയിംസ്മാത്യു; സിപിഎമ്മിന്റെ കണ്ണൂരിലെ സാധ്യതകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുങ്ങിക്കഴിഞ്ഞതോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കായുള്ള ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. സിപിഎമ്മിന്റെ പതിവ് രീതിയനുസരിച്ച് ജില്ലാ ഘടകങ്ങള്‍ പ്രാഥമികമായ പരിശോധനകളിലാണ്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചത് കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്നുള്ള ഒരു അനൗദ്യോഗികവിവരമാണ്. പി ജയരാജനെ ഇത്തവണയും അവഗണിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമന്ന സൂചനകളാണ് അവര്‍നല്‍കിയത്. മലയോരങ്ങളിലും തീരദേശങ്ങളിലുമടക്കം മുസ്ലിംക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കടുത്ത എതിര്‍പ്പുക്ഷണിച്ചുവരുത്തുമെന്നും പാര്‍ട്ടി അനുഭാവികളായ യുവാക്കള്‍ എതിരാകുമെന്നുമാണ് ജില്ലാകമ്മറ്റിയുടെ നിഗമനം. പി ജയരാജന് കണ്ണൂരില്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ സ്വീകാര്യതയുള്ള നേതാവാണ്. ജില്ലാ സെക്രട്ടറിസ്ഥാനമൊഴിയുകയും ലോകസഭാതെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തതോടെ ജയരാജനെ അവഗണിക്കുന്നു എന്നൊരു വികാരം ശക്തമാണ്.

ഈസാഹചര്യത്തില്‍ പ്രാഥമികമായി നടത്തിയ സ്ഥാനാര്‍ത്ഥിനിര്‍ണയചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നതും ജയരാജന്‍ വിഷയമാണ്. കണ്ണൂരില്‍ ഏതെങ്കിലും സീറ്റില്‍ ജയരാജനെ മല്‍സരിപ്പിക്കേണ്ടി വരുമെന്നതാണ് പാര്‍ട്ടിയുടെ പൊതുവികാരം. അതേ സമയം കണ്ണൂരിലെ വിഐപി മണ്ഡലങ്ങളിലെല്ലാം മാറ്റമുണ്ടായേക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ടുതവണയായി തളിപ്പറമ്പ് എംഎല്‍എയായി തുടരുന്ന ജയിംസ് മാത്യുവിന് മൂന്നാമത്തെ ടേമില്‍ ഇളവ് നല്‍കി മറ്റൊരു സീറ്റുപിടിച്ചെടുക്കാനുള്ള നിയോഗം ലഭിച്ചേക്കും.

ജെയിംസ്മാത്യുവിന് ഇക്കാലയളവില്‍ ലഭിച്ചിട്ടുള്ള പൊതുസ്വീകാര്യതയും യുവാക്കള്‍ക്കിടയിലുള്ള സ്വാധീനവും പരിഗണിച്ച് ഇരിക്കൂര്‍ സീറ്റിാണ് പരിഗണിക്കുന്നത്. കെസി ജോസഫ് ഇത്തവണ ഇരിക്കൂറില്‍ മല്‍സരിക്കാനില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചതും ജയിംസ്മാത്യുവിന്റെ വരവിനെ കുറിച്ചുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. ജയിംസ് മാത്യുവിനെ മല്‍സരിപ്പിക്കന്നതിലൂടെ ഇരിക്കൂര്‍ പിടിച്ചെടുക്കുക എല്‍ഡിഎഫിന് എളുപ്പമാകുമെന്നാണ് ആത്മവിശ്വാസം.

അതേ സമയം കൂത്തുപറമ്പ് ഇത്തവണ ഘടകക്ഷിയായ ജനതാദളിന് നല്‍കേണ്ടി വരുമെന്നതിനാല്‍ കെകെ ശൈലജയുടെ കാര്യത്തിലും പുനരാലോചനയുണ്ട്. മികച്ച പേരും പെരുമയും നേടിയ മന്ത്രിയെന്ന നിലയില്‍ സിപിഎമ്മിന് ഇന്നെവിടെ നിര്‍ത്തിയാലും ജയിപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിത്വമാണ് ആരോഗ്യമന്ത്രിയുടേത്. ഈ സാഹചര്യത്തില്‍ പേരാവൂരാണ് പാര്‍ട്ടി പരിഗണിക്കുന്നത്. പേരാവൂരില്‍ സണ്ണിജോസഫിനെതിരെ ശൈലജയുടെ വിജയം അനായാസമായിരിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. അതേ സമയം ഈ സീറ്റുകളില്‍ അവസാനഘട്ടത്തിലെത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നത് പ്രവചനാതീതമാണ്.

കണ്ണൂരും അഴീക്കോടുമടക്കമുള്ള സീറ്റുകളും ഇത്തവണ നിര്‍ണായകമാറ്റങ്ങള്‍ക്ക് വേദിയാകും. എന്തയാലും കണ്ണൂര്‍ ജില്ല നിയമസഭാതെരഞ്ഞെടുപ്പിലെ സെന്‍സിറ്റീവ് ഏരിയായി മാറുന്ന സാഹചര്യത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുന്നത്.

- Advertisment -

Most Popular