Saturday, July 27, 2024
HomeNewshouseകിറ്റുവാങ്ങുന്നവര്‍ അഴിമതിയുടെ എച്ചില്‍ കൈ നീട്ടി വാങ്ങുന്നവര്‍; കൊള്ളമുതലില്‍ നിന്ന് കൊടുക്കുന്ന നക്കാപ്പിച്ച കണ്ണുംപൂട്ടി വാങ്ങുന്നവര്‍;...

കിറ്റുവാങ്ങുന്നവര്‍ അഴിമതിയുടെ എച്ചില്‍ കൈ നീട്ടി വാങ്ങുന്നവര്‍; കൊള്ളമുതലില്‍ നിന്ന് കൊടുക്കുന്ന നക്കാപ്പിച്ച കണ്ണുംപൂട്ടി വാങ്ങുന്നവര്‍; മലയാളികള്‍ കിറ്റില്‍ വീഴുന്നവര്‍; റേഷന്‍ കിറ്റുവാങ്ങുന്ന പാവപ്പെട്ട മലയാളികളെ ആക്ഷേപിച്ച് കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങള്‍

ഫ്രഡറിക് എഡ്വിന്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോണ്‍ഗ്രസും യുഡിഎഫും പുതിയ പ്രചാരണവിഷയങ്ങളുമായി പൂര്‍വ്വാധികം ശക്തിയായി രംഗത്തെത്തി. സ്വര്‍ണക്കള്ളക്കടത്ത് വീണ്ടും കത്തിച്ച് നിര്‍ത്തുന്നതിനോടൊപ്പം റേഷന്‍ കിറ്റുവിതരണത്തിനെതിരായി ശക്തമായ ക്യാംപൈന്‍ നടത്താനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൊറോണയ്ക്ക് ശേഷം റിവേഴ്‌സ് ക്വാറന്റൈനിലായിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യവാര്‍ത്താ സമ്മേളനം നടത്തി വെടിപൊട്ടിച്ചു. സര്‍ക്കാര്‍ റേഷന്‍ ഷോപ്പുകള്‍ വഴി കിറ്റ് കൊടുത്ത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

ഓണത്തിനും ക്രിസ്മസ്സിനും നൂറുദിനപരിപാടികള്‍ വാഗ്ദാനം ചെയ്ത് ജനത്തെ പറ്റിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങള്‍ റേഷന്‍ കിറ്റ് വിതരണത്തിനെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഏത് കള്ളന്മാര്‍ എന്തഴിമതി നടത്തിയാലും ഒരു കിറ്റുകൊടുത്താല്‍ മലയാളി മറന്നോളും എന്ന് പറഞ്ഞാണ് പരിഹാസം. കിറ്റില്‍ വീഴുന്ന മലയാളി എന്ന പേരില്‍ സൈബര്‍ സംഘങ്ങള്‍ വ്യാപകമായ പ്രചാരണത്തിനാണ് നേതൃത്വം കൊടുക്കുന്നത്. ഉമ്മന്‍ചണ്ടിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും പേരിലുള്ള പേജുകളില്‍ ഇത്തരം കാര്‍ട്ടൂണുകളും പ്രചാരണചിത്രങ്ങളും കമന്റുകളും പ്രചരിപ്പിച്ചാണ് സൈബര്‍ കോണ്‍ഗ്രസ് ശക്തമായ ആക്രണം ആരംഭിച്ചിരിക്കുന്നത്.

ഇന്ന് പ്രത്യക്ഷപ്പെട്ട കിറ്റിനെതിരായ പ്രചാരണത്തില്‍ പ്രധാനപ്പെട്ട ഒന്ന് താഴെ

‘കള്ളന്‍ കൊള്ളയടിച്ചിട്ട് പോകുമ്പോള്‍ നായ്ക്കള്‍ കുരക്കാതിരിക്കാന്‍ ഇട്ട് കൊടുക്കുന്ന എല്ലിന്‍ കഷ്ണമാണ് കിറ്റ്
നമ്പൂതിരി പൊടി കൊണ്ട് പല്ല് തേച്ചിട്ടും

ബ്രാഹ്മിണ്‍സ് അച്ചാര്‍ നുണഞ്ഞിട്ടും തകരാത്ത സാമുദായിക ബന്ധം ഹലാല്‍ ഭക്ഷണത്തില്‍ മാത്രം തകരുന്നത് ഭക്ഷണത്തില്‍ സംഘികള്‍ വിഷം പുരട്ടുന്നത് കൊണ്ടാണ്.’

ചിത്രം കൂടെ

ഇന്ദിരാഭവന്‍ കേന്ദ്രീകരിച്ച് കെപിസിസിയുടെ സൈബര്‍ സംഘം ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാത്യുകുഴല്‍ നാടന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ കീഴിലാണ് സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ഒളിച്ചിരുന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആദ്യഘട്ടമായി സൈബര്‍ ടീം ശക്തമായി രംഗത്തുവരാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാത്യുകുഴല്‍ നാടന്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും സൈബര്‍ സംഘത്തിന്റെ പഠനറിപ്പോര്‍ട്ട് സിപിഎമ്മിനെതിരായി അവതരിപ്പിക്കുകയും ചെയ്തത്.

ഇന്ന് രമേശ് ചെന്നത്തല തന്നെ വാര്‍ത്താസമ്മേളനം വിളിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കിറ്റുവാങ്ങുന്നവര്‍ അഴിമതിക്കാരുടെ സപ്പോര്‍ട്ടേഴ്‌സാണെന്ന നിലയിലുളള പ്രചാരണം. അടുത്തതായി ലൈഫ് പദ്ധതിക്കെതിരായ പ്രചാരണമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഔദ്യോഗികനേതാക്കള്‍ പരസ്യമായി ഇത്തരം അഭിപ്രായപ്രകടനം നടത്താതിരിക്കുകയും സൈബര്‍ ഇടങ്ങളില്‍ സജീവമായി കിറ്റും ലൈഫ് വീടുകളുമൊക്കെ പ്രചാരണവിഷയമാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പുതുതായി പരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ലൈഫ് പദ്ധതി പിരിച്ചുവിടും എന്ന് പറഞ്ഞ നേതൃത്വത്തിന്റെ നിലപാട് തിരിച്ചടിയായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ജനകീയമായ സര്‍ക്കാര്‍ പദ്ധതികളെ ഔദ്യോഗികമായി തള്ളിപ്പറയാതിരിക്കുകയും അതിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുക എന്ന ബഹുമുഖമായ തന്ത്രമാണ് കെപിസിസി ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേ സമയം കിറ്റുവാങ്ങുന്നവര്‍ അഴിമതിക്കാരാണെന്ന തരത്തില്‍ നടത്തുന്ന പ്രചാരണം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്ന് ഒരു പ്രമുഖനേതാവ് ന്യൂസ് അറ്റ് ഹൗസിനോട് പറഞ്ഞു. ഇത്തരം പ്രചാരണം എളുപ്പവഴിയിലൂടെ എതിരാളിയുടെ ഇമേജ് തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതാണെന്നും അത് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യില്ലെന്നുമാണ് ചിലരുടെ വിലയിരുത്തല്‍. എ്ന്തായാലും ദരിദ്രനാരായണരായ പാവപ്പെട്ട മലയാളികള്‍ക്ക് റേഷന്‍ ഷോപ്പിലൂടെ ലഭിക്കുന്ന കിറ്റ് എന്ന അവകാശത്തെ പരിഹസിക്കുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്നാണ് പൊതുവിലയിരുത്തല്‍.

- Advertisment -

Most Popular