Saturday, July 27, 2024
HomeNewshouseഅവര്‍ പൊതിച്ചോറുമായി വീണ്ടുമെത്തി; വിശപ്പടക്കാന്‍ പാടുപെട്ട ദിനങ്ങളെ മറക്കാതെ മെഡിക്കല്‍ കോളേജിന് മുന്നില്‍ നൂറുകണിക്കിനാളുകള്‍; മറക്കില്ല...

അവര്‍ പൊതിച്ചോറുമായി വീണ്ടുമെത്തി; വിശപ്പടക്കാന്‍ പാടുപെട്ട ദിനങ്ങളെ മറക്കാതെ മെഡിക്കല്‍ കോളേജിന് മുന്നില്‍ നൂറുകണിക്കിനാളുകള്‍; മറക്കില്ല മക്കളേയെന്ന് നന്ദിവാക്ക്; എല്ലാം ഒരു സ്‌നേഹച്ചിരിയോടെ നേരിട്ട് അവര്‍

മരുന്നുവാങ്ങാന്‍ പോലും കാശ് തികയാതെ നില്‍ക്കുമ്പോള്‍ ഉച്ചവിശപ്പ് തുപ്പലിറക്കി മറന്നവര്‍, ഒരുനേരത്തെ ആഹാരത്തിനായി കാണുന്നവര്‍ക്ക് നേരെ കൈനീട്ടിയവര്‍, അടങ്ങാത്ത വിശപ്പിന് മുന്ന്ിലേക്ക് നിത്യേനയെത്തിയ സ്‌നേഹത്തിന്റെ ആ പൊതിച്ചോറായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആയിരത്തോളം പേര്‍ക്ക് ആശ്വാസമായത്. അവര്‍ തുല്യതയുള്ള മനുഷ്യരായി എന്നും കൈനീട്ടി വാങ്ങി ആപൊതിച്ചോറ്, രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും വിശക്കുന്ന ഓരോരുത്തര്‍ക്കും മെഡിക്കല്‍ കോളേജിന് മുന്നില്‍ ആ യുവാക്കള്‍ പ്രതിഫലമിച്ഛിക്കാതെ പൊതിച്ചേറെത്തിച്ചിരുന്നു. ഡിവൈഎഫ്‌ഐയുടെ യുവത്വം. എന്നാല്‍ കൊവിഡ് മഹാമാരി എല്ലാം തകിടം മറിച്ചുകളഞ്ഞു. പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി കുറച്ചുനാളത്തേക്ക് പൊതിച്ചോര്‍ വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഇപ്പോള്‍ വയറെരിയുന്നവന്റെ മിഴി നനയാതിരിക്കാന്‍ ആ പൊതിച്ചോറുമായി അവര്‍ വീണ്ടുമെത്തി. നിര്‍ത്തിവച്ച പൊതിച്ചോര്‍ വിതരണം പുന:രാരംഭിച്ചു. ഹൃദയപൂര്‍വ്വം എന്ന പേരില്‍ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൊതിച്ചേറെത്തിക്കുന്നു.

ഓരോ ദിവസവും ഓരോ മേഖലാകമ്മറ്റിക്കാണ്‌ചുമതല. നേരത്തെ സമ്മതമറിയിക്കുന്ന വീടുകളില്‍ നിന്ന് തയാറാക്കിക്കൊടുക്കുന്ന പൊതിച്ചോര്‍ അതത് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് മെഡിക്കല്‍ കോളേജിലെത്തിക്കും. അത് മാറി മാറി ഓരോ മേഖലാകമ്മറ്റിയും ചെയ്തുകൊടുക്കും. രാഷ്ട്രീയജാതി മതഭേദമില്ലാതെ എല്ലാവരും വീട്ടിലെത്തുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് അവരാലാകും വിധം പൊതിച്ചോറുകള്‍ നല്‍കും. അവര്‍ അത് മെഡിക്കല്‍ കോളേജിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ശരാശരി മൂവായിരത്തോളം ആളുകള്‍ക്കാണ് ദിവസവും ഈ പ്രവൃത്തികൊണ്ട് ഗുണമുണ്ടാകുന്നത്. ഒടുവില്‍ കൊവിഡ് വന്നപ്പോള്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് പൊതിച്ചോര്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നത്. ഇപ്പോള്‍ പുതുവര്‍ഷത്തില്‍ കൊവിഡ് പ്രോട്ടോക്കോളുകളിലെ ഇളവുകള്‍ പാലിച്ച് വീണ്ടും ഡിവൈഎഫ്‌ഐക്കാര്‍ രംഗത്തിറങ്ങി. മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം പുരാരംഭിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദയപൂര്‍വ്വം പദ്ധതി വിജയകരമായതോടെയാണ് കേരളത്തിലങ്ങോളമിങ്ങോളം ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐപ്രവര്‍ത്തകര്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചത്. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം നൂറോളം ആശുപത്രികളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ഹൃദയപൂര്‍വ്വം പദ്ധതിയിലൂടെ സാധാരണക്കാരിലേക്കിറങ്ങാം എന്നതോടൊപ്പം അനിവാര്യമായ ഇടങ്ങളില്‍ സഹായമെത്തിക്കുക എന്ന നന്മയുള്ള കാഴ്ചപ്പാട് നടപ്പാക്കുക എന്ന ബോധ്യം കൂടി ഡിവൈഎഫ്‌ഐയെ നയിക്കുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ആക്രിപെറുക്കി 11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവര്‍ സംഭാവന നല്‍കിയിരുന്നത്.

- Advertisment -

Most Popular