Saturday, July 27, 2024
HomeNewshouseആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത, ശൈശവ വിദ്യാഭ്യാസത്തിന് ഫിന്‍ലന്‍ഡ് സഹകരണം, കേരളത്തിലെ സ്‌കൂളുകളിള്‍ ഫിന്‍ലാന്‍ഡ് സംഘം

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത, ശൈശവ വിദ്യാഭ്യാസത്തിന് ഫിന്‍ലന്‍ഡ് സഹകരണം, കേരളത്തിലെ സ്‌കൂളുകളിള്‍ ഫിന്‍ലാന്‍ഡ് സംഘം

തിരുവനന്തപുരം-ഫിൻലൻഡിന്റെ സഹകരണത്തോടെ ടാലന്റ്‌, ഇന്നൊവേഷൻ കോറിഡോർ വികസിപ്പിക്കാൻ ധാരണ. ഫിൻലൻഡ്‌ അംബാസഡർ റിത്വ കൗക്കു റോണ്ടെ മുഖ്യമന്ത്രി പിണറായി വി‍ജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ തീരുമാനം. ഇതു സംബന്ധിച്ച മാർഗരേഖ ഫിൻലൻഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്ന് തയ്യാറാക്കും.

ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിർണയം, അധ്യാപക വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കർമപദ്ധതി ജനുവരിയോടെ വികസിപ്പിക്കും. വയോധികർക്കായുള്ള പദ്ധതികൾ പഠിക്കാൻ ആഗ്രഹിക്കുന്നതായി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ ആദ്യഘട്ട ചർച്ച ആരംഭിക്കാമെന്നും ചൂണ്ടിക്കാട്ടി. കൊച്ചിയിൽ സുസ്ഥിര മാരിടൈം ഹബ്ബ് ആൻഡ്‌  ക്ലസ്റ്റർ സ്ഥാപിക്കാൻ പിന്തുണയും സഹകരണവും നൽകുന്ന ഫിൻലൻഡ് എംബസിയെയും കമ്പനികളെയും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തിൽ നിക്ഷേപത്തിനായി ഫിൻലൻഡ് കമ്പനികളെ സ്വാഗതം ചെയ്യുന്നതായും എംബസി ഇതിന്‌ മുൻകൈ എടുക്കണമെന്നും  അഭ്യർഥിച്ചു.

അംബാസഡറുടെ സന്ദർശനത്തിന്റെ തുടർച്ചയായി ഫിൻലൻഡിൽനിന്നുള്ള അധ്യാപക സംഘം കേരളം സന്ദർശിക്കും. കേരളത്തിലെ സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരം ലഭിക്കുന്നെന്നും ഇക്കാര്യത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നെന്നും ഫിൻലൻഡ് അംബാസഡർ വ്യക്തമാക്കി. ടൂറിസം, മാരിടൈം, കാലാവസ്ഥാ ഗവേഷണം, ഹൈഡ്രജൻ എനർജി, വയോജന പരിചരണം, സുസ്ഥിര വനപരിപാലനം തുടങ്ങിയ കാര്യങ്ങളിൽ സഹകരണത്തിന് തയ്യാറാണെന്ന് അംബാസഡർ പറഞ്ഞു. കേരള സംഘം ഫിൻലൻഡ് സന്ദർശിച്ചതിന്റെ തുടർച്ചയായാണ് അംബാസഡറും സംഘവും കേരളത്തിൽ എത്തിയത്. ഫിൻലൻഡിലെ വിദ്യാഭ്യാസ പ്രവർത്തകർ കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ സന്ദർശനം നടത്തിവരികയാണ്.

- Advertisment -

Most Popular