Saturday, July 27, 2024
HomeNewshouseമറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തു; അവരെയുപേക്ഷിച്ച് വേറൊരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി, ആ പ്രസവത്തിലുള്ള കുഞ്ഞിനായാണ് പോരാട്ടം;...

മറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തു; അവരെയുപേക്ഷിച്ച് വേറൊരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി, ആ പ്രസവത്തിലുള്ള കുഞ്ഞിനായാണ് പോരാട്ടം; അനുപമ വിഷയത്തില്‍ പ്രതിപക്ഷം കുറച്ചുകൂടി പക്വതകാണിക്കണമെന്ന് ഇപി ജയരാജന്‍

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ അച്ഛന്‍ നടത്തിയ നീക്കം വിവാദമായതോടെ സിപിഎം പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദത്ത് പ്രശ്‌നത്തെ പ്രതിപക്ഷം സമീപിച്ച രീതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍മന്ത്രി ഇപിജയരാജന്‍ രംഗത്തുവന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിപ്പിച്ച പ്രമേയവും അതിനെ തുടർന്നുള്ള ചർച്ചകൾ കാണുകയും കേൾക്കുകയുമുണ്ടായി. ആ ചർച്ചയുടെ ഭാഗമായി ഉയർന്നു വന്നിട്ടുള്ള വിഷയങ്ങൾ എന്നിൽ ഉയർത്തിയ സ്വാഭാവികമായ സംശയങ്ങളാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. പേരൂർക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ തന്നിൽ നിന്നും വേർപ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവർ അവിവാഹിതയായിരുന്നു. വീട്ടുകാർക്കോ നാട്ടുകാർക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ല. യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ വസ്തുനിഷ്ഠമായിട്ടാണ് ഈ വിഷയത്തെ പ്രതിപക്ഷം സമീപിച്ചതെങ്കിൽആ ഭാഗം കൂടി പ്രതിപക്ഷ നേതാവും വിഷയ അവതാരികയും പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നു. ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷൻ ചാനലിൽ വന്ന് ആ സ്ത്രീയുടെ ഭർത്താവാണ് ഈ സംഭവത്തിൽ ഉൾപ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ യുവതിയുമായി അവിഹിത ബന്ധം പുലർത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനിൽക്കണോ എന്നുള്ളതാണ് പ്രശ്നം. പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവകാശമുണ്ട്. പ്രസവിച്ച അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിനെ ലഭിക്കേണ്ടത്. അതിൽ മറ്റു തർക്കങ്ങളൊന്നുമില്ല.ഇപ്പോൾ യുവതി തന്നിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവർത്തനമല്ലെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ എന്നാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. സാമൂഹ്യ ചിന്തനത്തിന് വിധേയമാക്കേണ്ട ഇത്തരം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയം നോക്കി പ്രശ്നങ്ങൾ നിരീക്ഷിക്കുകയാണ് ഇപ്പോൾ നടക്കുന്നത്. സി.പി.ഐ.എം എന്ന പാർട്ടിയോട് രാഷ്ട്രീയ വിരോധം ഉണ്ടാകാം. എന്നാൽ ആ വിരോധം തീർക്കാൻ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് നമ്മുടെ സാമൂഹ്യ പ്രശ്നങ്ങളെ മറന്നുകൊണ്ടാകരുത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളും കാണാതിരിക്കരുത്.സഭയിൽ ഈ വിഷയം അവതരിപ്പിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കോൺഗ്രസുകാരെയല്ല എന്നതും ശ്രദ്ധിക്കണം. പുരയുള്ളവർക്ക് തീ ഭയം കാണും.പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഷ്ട്രീയ വിരോധം തീർക്കാൻ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ല. അത് സമൂഹത്തിന്റെ പൊതുസംശുദ്ധിയെ ദുർബലപ്പെടുത്തുകയില്ലേ എന്നുകൂടി പരിശോധിക്കണം. മറ്റൊരാളുടെ ഭാര്യയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോൾ അവരെ അനാഥയാക്കി വേറൊരു യുവതിക്കൊപ്പം കഴിയുന്ന ഒരാളെ കുറിച്ച് യാതൊരു പരാമർശവും വിഷയ അവതാരികയുടെയോ ഇറങ്ങിപ്പോകാൻ നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവിന്റെയോ പ്രസംഗത്തിൽ കണ്ടില്ല. ഇതുകൂടെ ഇവരുടെ ചർച്ചയിൽ വരേണ്ടതായിരുന്നു. മറുപടി പറയേണ്ട മന്ത്രി അവർക്ക് മറുപടി പറയേണ്ട വിഷയങ്ങളെ കുറിച്ച് മാത്രമേ പറയേണ്ടതൊള്ളു.കോൺഗ്രസ് പാർട്ടി ഒരു ദേശീയ പാർട്ടിയാണ്. അതിന് ഒരു ദേശീയ നയമുണ്ട്. ഒരു സാമൂഹിക സാംസ്കാരിക നയമുണ്ട്. അതുകൂടി മനസ്സിലാക്കി, രാഷ്ട്രീയ അപസ്മാരം ഉപേക്ഷിച്ച് വസ്തുതകളിലൂടെ കടന്നുപോകാനും വിശകലനം ചെയ്യാനും ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷ നേതാവിന് കഴിയേണ്ടതുണ്ട്. കുഞ്ഞിന്റെ അവകാശം അമ്മയ്ക്ക് തന്നെയാണ് എന്ന് പൂർണ്ണമായും അംഗീകരിക്കുന്നു. പക്ഷേ ഒരു അമ്മ പ്രസവിച്ച് മൂന്ന് ദിവസത്തിനകം ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോൾ അതിന്റെ പശ്ചാത്തലം ചിന്തിക്കാൻ കഴിയുന്നവർ മനസ്സിലാക്കണം. അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിന്റെ അവകാശം. ഒരു അമ്മയും ഒരിക്കലും കുഞ്ഞിനെ ഉപേക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുത്. നമ്മുടെ സമൂഹത്തിൽ നിരവധി അഭിമാനങ്ങളും ദുരഭിമാനങ്ങളും ഉണ്ട്. ഈ കാര്യങ്ങളെല്ലാം എല്ലാവരും പരിശോധനകൾക്ക് വിധേയമാക്കണം.

- Advertisment -

Most Popular