Newsathouse

ആത്മഹത്യയാണെന്ന് പൊലീസ് വിശ്വസിപ്പിച്ചു; ഇപ്പോള്‍ പൊലീസിന്റെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നുന്നു; സംവിധായകയുടെ മരണത്തില്‍ അച്ഛനമ്മമാര്‍

കരുനാഗപ്പള്ളി – “പൊലീസ് പറഞ്ഞ കാര്യങ്ങളാണ് വിശ്വസിച്ചത്. ഇപ്പോൾ വരുന്ന വാർത്തകളുടെ സത്യാവസ്ഥ പുറത്തുവരണം’–- ആലപ്പാട് അഴീക്കൽ സൂര്യൻ പുരയിടത്തിലെ വീടിനു മുന്നിലിരുന്ന് മത്സ്യത്തൊഴിലാളിയായ ദിനേശനും ഭാര്യ ഷീലയും പറഞ്ഞു. മകളുടെ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാര്യമുണ്ടെങ്കിൽ അതെല്ലാം പുറത്തുവരണം. കടലോരഗ്രാമമായ ആലപ്പാടിന്റെ അഭിമാനമായി ഉയർന്നുവന്ന യുവ സംവിധായിക നയന സൂര്യൻ(28)  2019 ഫെബ്രുവരി 24നാണ്‌ മരിച്ചത്‌. പ്രശസ്ത ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രനൊപ്പം പത്തുവർഷത്തോളം  പ്രവർത്തിച്ച അനുഭവസമ്പത്തുമായി “പക്ഷികളുടെ മണം’ എന്ന സിനിമ സംവിധാനംചെയ്തു. ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് തിരുവനന്തപുരം ആൽത്തറനഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ നയനയെ കണ്ടത്‌. പ്രമേഹരോഗിയായിരുന്ന നയന ഷുഗർലെവൽ താഴ്ന്നു കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരണത്തിൽ ദുരൂഹത ആരോപിച്ച്‌ സുഹൃത്തുക്കൾ രംഗത്തുവന്നത്.

മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞതു മുതൽ തങ്ങളെ തേടിയെത്തുന്ന എല്ലാവരോടും മകളെ നഷ്ടപ്പെട്ട വേദന അലയടിച്ച മനസ്സോടെ ഈ അച്ഛനും അമ്മയും ആവശ്യപ്പെടുന്നത്‌ സത്യം അറിയാൻ സഹായിക്കണമെന്നാണ്‌. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളുടെ സത്യം കണ്ടെത്താൻ എല്ലാ വഴികളും തേടുമെന്ന്‌ സഹോദരൻ മധു പറഞ്ഞു. കമൽ, ജിത്തു ജോസഫ്, ഡോ. ബിജു തുടങ്ങിയവരോടൊപ്പം ചെറുപ്രായത്തിൽ തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞ നയന പിറന്നാൾ ദിനത്തിലാണ് മരിച്ചത്.

Exit mobile version