ലാവലിന്‍ ഇനി വരിക തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്; സിബിഐയുടെ അപേക്ഷ പരിഗണിച്ച് കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റി; കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ പതിനഞ്ചോടെ; സിബിഐയുടേത് പിണറായിയെ കുരുക്കാനുള്ള അടവോ?
സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അസാധാരണ നീക്കത്തെ തുടര്‍ന്ന് ബെഞ്ചിലെ അംഗങ്ങള്‍ മാറിവരികയും ലാവലിന്‍ കേസ് ഇന്ന് വീണ്ടും പരിഗണിക്കുകയും ചെയ്തു. എന്നാല്‍ കേസ് കുറച്ചുനാള്‍ കൂടി നീട്ടിവയ്ക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ച് ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ക്ലൈമാക്‌സിലെത്തി നില്‍ക്കുന്ന ദിവസങ്ങളാണ് ഏപ്രില്‍ ആദ്യവാരം. ഏപ്രില്‍ 15ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ ആലോചിക്കുമ്പോഴാണ് പിണറായിയെയും സര്‍ക്കാരിനെയും കുരുക്കിലാക്കിയേക്കാവുന്ന ഒരു സുപ്രധാനതീരുമാനത്തിന്റെ തീയതിയായി സുപ്രിംകോടതി ഏപ്രില്‍ ആറ് നിശ്ചയിച്ചത്. ഇത് ഇടതുപക്ഷസര്‍ക്കാരിനെയാകെ കുരുക്കാനുള്ള വഴിയാണോ എന്ന് സിപിഎം സംശയിക്കുന്നു.
പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് ഏതിരായാണ് സിബിഐ സുപ്രിംകോടതിയില്‍ അപേക്ഷ കൊടുത്തിട്ടുള്ളത്. സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. ഇത് 26ാം തവണയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. ഹാജരായത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ്.
അടുത്ത ആഴ്ച മുഴുവന്‍ സമയവും കേസ് കേള്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും ഒരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം കോടതി ഇത് നിരസിച്ചു. ഇന്ന് സോളിസിറ്റര്‍ ജനറലിന് തിരക്കുണ്ടെങ്കില്‍ അവസാനം പരിഗണിക്കുന്ന കേസായി ഇത് മറ്റിവയ്ക്കാമെന്നും ഇന്ന് തന്നെ കേസ് കേട്ടുകൂടെയെന്നും കോടതി ചോദിച്ചു. എന്നാല്‍ കേസ് കേട്ടുതീരില്ലെന്ന് വ്യക്തമായതോടെ ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിവയ്ക്കുകയായിരുന്നു.
നേരത്തെ ലൈഫ് മിഷന്‍ കേസും സ്വര്‍ണക്കള്ളക്കടത്ത് കേസുമുള്‍പ്പെടെ പലതിലും പിണറായി കുരുങ്ങുമെന്ന് കേന്ദ്രഏജന്‍സികള്‍ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ആശ്രമമെല്ലാം പരാജയപ്പെടുകയായിരുന്നു. ഈഘട്ടത്തിലാണ് ലാവലിനിലെ പുതിയ നിലപാട്.